ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതി.

0
200

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ് ജയൻ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.

കേസ് സിബിഐക്ക് വിടാൻ വിജിലൻസ് ശുപാർശ നൽകിയിരുന്നു. ഇതിനെ തുടർന്ന് കേസ് ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും സിബിഐ താൽപര്യം കാണിച്ചിരുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വികെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങൾ. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി കരാറിൽ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങൾ എത്തിക്കാനായിരുന്നു തീരുമാനം. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല.

English Summary: Titanium Scam Case; High Court orders CBI probe.