പത്ത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് പുഴയോരത്ത് ഉപേക്ഷിച്ചു; പങ്കാളികൾ അറസ്റ്റിൽ

ആസാമിലെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

0
239

കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തി പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് ഉപേക്ഷിച്ച പ്രതികളെ പിടികൂടി. അസം സ്വദേശികളായ മുക്സിദുൽ ഇസ്ലാം (31), മുഷിദാ ഖാത്തൂൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പുഴയോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് കൊലാപതകം തെളിഞ്ഞത്. ഒക്ടോബർ എട്ടിന് വൈകുന്നേരമാണ് മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്.

അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും താമസിക്കുന്ന ഇടങ്ങളിലും ഒക്കെ പൊലീസ് പരിശോധന നടത്തി. ഇതിനുപിന്നാലെ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. പിന്നാലെ ഇവരെ കാണാനില്ല വിവരം കൂടി ലഭിച്ചതോടെ പൊലീസ് ആസാമിലെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ വന്നാണ് ഇവിടെ ഉപേക്ഷിച്ചത്. തുടർന്ന് അന്ന് തന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുയാണിവരെന്നും പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ് ഐ ജോസി എം ജോൺസൻ, എ എസ് ഐമാരായ എൻ കെ ബിജു, എൻ ഡി ആന്റോ, സീനിയർ സിവിൽ ഓഫീസർ പി എ അബ്ദുൾ മനാഫ്, ജിഞ്ചു കെ മത്തായി, പി നോബിൾ, ശാന്തി കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

English Summary: baby girl was suffocated to death and abandoned by the river; Partners arrested.