കേരളീയം കേരളത്തിന്റെ മഹോത്സവം; ജനം നെഞ്ചിലേറ്റി: മുഖ്യമന്ത്രി

ബഹിഷ്കരിച്ചവർ അടുത്ത തവണ സഹകരിക്കാൻ സ്നേഹബുദ്ധ്യാ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി.

0
126

കേരളീയം ജനം നെഞ്ചേറ്റി. തലസ്ഥാനം ജനസമുദ്രമായി. തുട‍ർന്നും കേരളീയം സംഘടിപ്പിക്കാൻ ഈ വിജയം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കേരളീയത്തിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങും. അടുത്ത കേരളീയത്തിനുള്ള സംഘാടക സമിതിയെ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും കെഎസ്ഐഡിസി എം ഡി കൺവീനറുമാകും. ഇത്തവണ ബഹിഷ്കരിച്ചവർ അടുത്ത തവണ സഹകരിക്കാൻ സ്നേഹബുദ്ധ്യാ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കും. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളത്തിന് കഴിയും. കേരളീയം നടക്കാനിരിക്കുന്ന അടുത്ത നവംബർ ഒന്നിന് ആ ലക്ഷ്യം കൈവരിക്കും. കേരളീയത്തിന്റെ സമാപന വേദിയിൽ ബിജെപി നേതാവ് ഒ രാജ​ഗോപാൽ എത്തിയത് കേരളീയത്തെ കുറിച്ച് ഉയർത്തിയ ആക്ഷേപങ്ങളും വിമർശനങ്ങളും വലിയ തോതിൽ ബാധിക്കുന്നില്ലെന്നതിന്റെ സൂചനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിൽ 25 സെമിനാറുകൾ വിജയകരമായി പൂ‍ർത്തിയാക്കാൻ കഴിഞ്ഞു. വലിയ പങ്കാളിത്തമാണ് സെമിനാറുകളിലുടനീളമുണ്ടായത്. ഈ സെമിനാറുകളിലൂടെ ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുരോ​ഗതി അവതരിപ്പിക്കാനായി. ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിന് സഹായകമാകും വിധം ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വിദ​ഗ്ധരുടെ സാന്നിദ്ധ്യവും അഭിപ്രായങ്ങളും നി‍ർദ്ദേശങ്ങളും സെമിനാറുകളെ സമ്പന്നമാക്കി. 220 പ്രഭാഷകരാണ് വിഷയാവതരണം നടത്തിയത്. 30839 പേർ സെമിനാറിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.