‘മോദിജീ, നിങ്ങളുടെ നാളുകള്‍ എണ്ണെപ്പെട്ടു കഴിഞ്ഞു, ബിജെപിക്കെതിരെയുള്ള കുറ്റങ്ങള്‍ വാഷിങ്‌മെഷീനില്‍ അലക്കിയതുപോലെ’: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്

0
146

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. ഇത്തരം ദുരുപയോഗം ജനാധിപത്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ ഒന്‍പത് കൊല്ലമായി ഇതാണ് നടക്കുന്നതെന്നും ഗെഹ്ലോത്ത് ആഞ്ഞടിച്ചു. രാഷ്ട്രീയക്കാര്‍ ബി ജെ പി യില്‍ ചേരുന്ന മുറയ്ക്ക് അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ വാഷിങ് മെഷീനില്‍ അലക്കിയതുപോലെ അപ്രത്യക്ഷമാകുമെന്നും ഗെഹ്ലോത്ത് പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസരയുടെ ജയ്പുരിലെയും സിക്കാറിലെയും വീടുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തുകയും ഫെമ കേസില്‍ മകന്‍ വൈഭവ് ഗെഹ്ലോത്തിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഏജന്‍സികള്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുകയും ഉത്തരവാദികളെ പ്രൊസിക്യൂട്ട് ചെയ്യുകയും ചെയ്താല്‍ തന്റെ സര്‍ക്കാര്‍ ഊഷ്മളമായി സ്വാഗതം ചെയ്യും. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമായി ഈ ഏജന്‍സികള്‍ ചുരുങ്ങിയെന്നതാണ് വാസ്തവം.

ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ. എന്നിവ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള റെയ്ഡുകളിലൂടെ അവ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാഷ്ട്രീയ ആയുധമായി മാറുകയാണ്. മോദി തിരിച്ചറിയുന്നില്ലെങ്കിലും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ കീറിമുറിക്കുന്ന രീതിയില്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.