ദേവ​ഗൗഡയുടെ പ്രസ്താവന അസംബന്ധമെന്നറിഞ്ഞിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവം: എം വി ​ഗോവിന്ദൻ

കോൺഗ്രസിന്റെ പിആർ ഏജൻസിയുടെ കള്ള പ്രചാരണം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്.

0
86

പാലക്കാട്: ജെഡിഎസ് നേതാവ് ദേവഗൗഡയുടെതായി വന്ന പ്രസ്താവന അസംബന്ധമാണന്ന് വ്യക്തമായിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവമാണന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

ബോധപൂർവമുണ്ടാക്കിയ വിവാദമാണിത്. അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡയും പറഞ്ഞു. എന്നിട്ടും മാധ്യമങ്ങൾ പറയുന്നു സിപിഐ എം അങ്കലാപ്പിലാണന്ന്. കോൺഗ്രസിന്റെ പിആർ ഏജൻസിയുടെ കള്ള പ്രചാരണം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്.

ഒന്ന് രണ്ട് ദിവസത്തേ ആയുസേ ഇതിനുണ്ടാകൂ. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എമ്മിന്. ബിജെപിയാണ് മുഖ്യശത്രു. ദേവഗൗഡ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കേരള ഘടകം തള്ളിയിട്ടുണ്ട്. എൽഡിഎഫിൻ്റെ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് അവർ പറയും – എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്.

ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.

ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹൻറെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിൻറേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്.

ദേവഗൗഡയുടെ വാക്കുകേട്ട് “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിൻറെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിൻറെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.