യൂറോ കപ്പ് യോഗ്യതാ മത്സരത്തിനിടെ വെടിവെപ്പ്‌; രണ്ടുപേർ മരിച്ചു, ആക്രമണം സ്റ്റേഡിയത്തിനുപുറത്ത്

വെടിവെപ്പുണ്ടായതോടെ മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു.

0
734

ബ്രസൽസ്‌: ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ നടക്കുന്നതിനിടെ സ്റ്റേഡിയത്തിനു പുറത്ത് വെടിവെപ്പ്. രണ്ടുപേർ കൊല്ലപ്പെട്ടു. കിക്കോഫിന് മുമ്പ് തോക്കുധാരി രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വെടിവെപ്പുണ്ടായതോടെ മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ നിൽക്കുമ്പോഴാണ് മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ‘ഫോക്സ് സ്പോർട്സ്’ റിപ്പോർട്ട് ചെയ്തു.

കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ബോലെവാർഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്വീഡൻ ജേഴ്‌സി ധരിച്ച രണ്ട് ആളുകൾ മരിച്ചെന്നാണ് ഡച്ച് പത്രമായ ഹെറ്റ് ലാറ്റ്‌സ്‌റ്റെ റിപ്പോർട്ട്‌ ചെയ്‌തത്. ആരാധകരെ ഏകദേശം രണ്ടര മണിക്കൂറോളം സ്റ്റേഡിയത്തിനുള്ളിൽ തടഞ്ഞുനിർത്തി. 35,000-ത്തിലധികം ആരാധകർ മത്സരം കാണാനെത്തിയിരുന്നു.

അതിനിടെ ബ്രസൽസിൽ ഉണ്ടായത് ഭീകരാക്രമണം ആണെന്ന നിഗമനത്തിലാണ് സുരക്ഷാ ഏജൻസികൾ. സ്വീഡൻ ആരാധരായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മത്സരത്തിന് മുമ്പായി സ്വീഡന്റെ ജേഴ്സി ധരിക്കുമ്പോൾ സ്‌കൂട്ടറിൽ വന്ന ആയുധധാരി ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. അംഗീകരിക്കാൻ കഴിയാത്ത പാതകമാണ് ഉണ്ടായതെന്നും ഇതാണ് ഭീകരാക്രമണമെന്നും ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ പ്രതികരിച്ചു. അതീവ ഗൗരവത്തോടെയാണ് തങ്ങൾ ഈ ആക്രമണത്തെ കാണുന്നതെന്നും ഭീകരവാദികളെ എല്ലാവരും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

English Summary: Two Swedes fatally shot in Brussels in a suspected terrorist attack.