വീട്ടിൽ പ്രസവിച്ച അസം സ്വദേശിനിക്ക് രക്ഷകരായി എത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ

അസം സ്വദേശിനിയായ 24കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

0
124

കൊച്ചി: വീട്ടിൽ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി എത്തി കനിവ് 108 ആംബുലൻസ്. അങ്കമാലി തുറവൂർ പോസ്റ്റ് ഓഫീസിന് സമീപമുള്ള വീട്ടിലാണ് അസം സ്വദേശിനിയായ 24കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ നാട്ടുകാർ ഉടനെ ആശാ വർക്കറെ അറിയിച്ചു. തുടർന്ന് ആശാ വർക്കർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. രാവിലെ എട്ടരയ്ക്ക് ആണ് വിവരം 108 ആംബുലൻസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ഉടൻ തന്നെ സന്ദേശം അങ്കമാലി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

വിവരം അറിഞ്ഞ് ആംബുലൻസ് പൈലറ്റ് അമൽ പോൾ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സരിത സി.ആർ എന്നിവർ സ്ഥലത്ത് എത്തി. തുടർന്ന് സരിത അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

തുടർന്ന് ഇരുവരെയും ആംബുലൻസിൽ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.