സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷം ഒളിവിലും പിന്നെ ജയിലിലും അടക്കപ്പെട്ടു.

0
126

തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം.

സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. 1985 ൽ സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 1987, 1996, 2006 വർഷങ്ങളിലാണ് നിയമസഭംഗമായത്. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ: ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി വേണ്ടെന്നുവെച്ചു.

1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.

ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ‌ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.

1987-ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1991ൽ വീണ്ടും മൽസരിച്ചെങ്കിലും 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി കേശവൻ സ്മാരക പുരസ്കാരം, എൻ ശ്രീകണ്ഠൻ‌ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തിൽ

ആനത്തലവട്ടം ആനന്ദന്റെ ഭൗതികശരീരം രാത്രി ഏഴുമണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ. 11 മണി മുതൽ എ കെ ജി സെന്ററിൽ പൊതുദർശനം. രണ്ടുമണിക്ക് തിരുവനന്തപുരം സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനം. വൈകിട്ട് അഞ്ചുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.

English Summary: CPI M leader Ananthalavattam Anandan passed away.