പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന് ഇരുപതുകാരൻ; ഇടപെട്ട് ഹൈക്കോടതി

0
9137

കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയിൽ ഹൈക്കോടതിയുടെ ഇടപെടൽ. തൃശൂർ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തിൽ ഇടപെട്ട കോടതി പെൺകുട്ടിയുടെ പിതാവുമായും ഹർജിക്കാരുമായും സംസാരിച്ചു. യുവാവിന് വിവാഹപ്രായമാകാത്തതിനാൽ 21 വയസ് ആകുന്നതുവരെ പെൺകുട്ടിയോട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച്‌ കോടതി അഭിപ്രായം ആരാഞ്ഞു. എന്നാൽ സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ പെൺകുട്ടി തയാറായില്ല. തുടർന്ന് പെൺകുട്ടിയെ, നിലവിൽ പഠിക്കുന്ന കോളേജ് ഹോസ്റ്റലിൽ താമസിപ്പിച്ച്‌ പഠിപ്പിക്കാമെന്ന് യുവാവ് കോടതിയിൽ സമ്മതിച്ചു. പഠനസംബന്ധമായ ചെലവ് വഹിക്കാൻ താൻ തയാറാണെന്നും വ്യക്തമാക്കി. 21 വയസാകുമ്പോൾ വിവാഹം കഴിക്കാമെന്നും അതിനുശേഷം തന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകാമെന്നും യുവാവ് കോടതിക്ക് മുൻപാകെ സമ്മതിച്ചു.

യുവാവിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി പെൺകുട്ടി നിലവിൽ പഠിക്കുന്ന കോളേജ് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനമെടുത്തു. പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയനായി യുവാവിന്റെ വീട്ടുകാരെയും നിയമിച്ച ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഹർജി തീർപ്പാക്കി.