കനത്ത മഴ തുടരുന്നു; 10 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌, മത്സ്യബന്ധനത്തിന് വിലക്ക്

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം.

0
161

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്ത മഴയാണ്‌. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നഗരങ്ങളിലടക്കം വെള്ളക്കെട്ട്‌ രൂപപ്പെട്ടു. രണ്ടു ദിവസംകൂടി മഴ തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.

ശനി ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായർ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌.

അറബിക്കടലിൽ ഗോവ തീരത്തിനു സമീപവും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലുമാണ്‌ ന്യൂനമർദം. അറബിക്കടലിൽ കേരളതീരത്ത്‌ പടിഞ്ഞാറൻ കാറ്റും ശക്തമായി. ഇവയുടെ സ്വാധീനത്തിലാണ്‌ മഴ ശക്തമായത്‌. കേരളം, ലക്ഷദ്വീപ്‌, കർണാടക തീരങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത. മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത്‌ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

English Summary: Kerala expects heavy rainfalls.