നെടുമ്പാശേരിയില്‍ ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കും; രണ്ട് വിമാനങ്ങളില്‍ കൊണ്ടുപോകും

റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ ലണ്ടന്‍ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നു.

0
170

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം. 122 പേരില്‍ 20 പേരെ ഞായറാഴ്ച രാത്രി പുറപ്പെടുന്ന സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. അതേസമയം കണക്ഷന്‍ ഫ്ളൈറ്റ് കിട്ടാതെ റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ ലണ്ടന്‍ യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്.

യാത്ര മുടങ്ങിയതിനെതുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. വിസാ കാലാവധി തീരുന്ന നാലുപേരെ പിന്നീട് അധികൃതര്‍ ഇടപെട്ട് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കയറ്റി വിട്ടു. പ്രധാന വാതിലിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് റിയാദിലേക്കുള്ള 122 യാത്രക്കാരെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ശനിയാഴ്ച രാത്രി ഇറക്കി വിട്ടത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി. അതേസമയം, ബാക്കിയുള്ളവരുമായി വിമാനം യാത്ര തിരിക്കുകയും ചെയ്തു. 122 പേരുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. അതിനിടയിലാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി വിവിധ വിമാനങ്ങളില്‍ റിയാദില്‍ എത്തിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചത്.

20 പേരെ ഇന്ന് രാത്രി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. മറ്റുള്ളവരെ സീറ്റ് ലഭ്യത അനുസരിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിലായി അയക്കും. ഇന്നലെ 8.25 ന്ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. വൈകി 12.30 ന്നാണ് പുറപ്പെടാനായത്. ഇതോടെ ലണ്ടനിലേക്കുള്ള കണക്ഷന്‍ വിമാനം കിട്ടാതെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. താമസസൗകര്യം ഒരുക്കാത്തതിനാല്‍ വിശ്രമമുറിയില്‍ തുടരേണ്ട അവസ്ഥയാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. 80 മലയാളികളാണ് കണക്ഷന്‍ ഫ്ളൈറ്റ് മിസ്സായി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

English Summary: Passengers dropped off at Nedumbassery will be carried on two flights.