ആന്റണിയുടെ കാലിന്റെ സ്വാധീനം തിരിച്ചുകിട്ടിയത് പ്രാർത്ഥനയാൽ; മകന്റെ  ബിജെപി പ്രവേശനം എ കെ ആന്റണി ഉൾക്കൊണ്ടു: എലിസബത്ത്‌

എ കെ ആന്റണി വീണ്ടും പ്രവർത്തക സമിതിയിൽ എത്തിയത് പ്രാർത്ഥനയുടെ ശക്തിയെന്നും എലിസബത്ത്.

0
3048

ആലപ്പുഴ: എ കെ ആന്റണിയുടെ രോഗം മാറിയതും ആത്മവിശ്വാസം തിരിച്ചു കിട്ടിയതും തന്റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്ന് ഭാര്യ എലിസബത്ത് ആന്റണി. എ കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തു. കൃപാസനം യൂട്യൂബ്‌ ചാനലിൽ എലിസബത്ത് ആന്റണി നടത്തുന്ന അനുഭവസാക്ഷ്യത്തിലാണ് ഇക്കാര്യം പറയുന്നത്. രാഷ്ട്രീയത്തിൽ നിന്നും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായ ആന്റണിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടിയതും കൃപാസനത്തിൽ നിയോഗം വെച്ചതുകൊണ്ടാണെന്നും അവർ വീഡിയോയിൽ പറഞ്ഞു.

എലിസബത്ത് ആന്റണി അനുഭവസാക്ഷ്യം എന്ന പേരിൽ പറയുന്നതിങ്ങനെ.

‘എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുക്കണം. അദ്ദേഹം രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. ഇക്കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്‌ത് ആത്മവിശ്വാസത്തോടെ പോയി. ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി’.

മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാൻ കാരണമായതും പ്രാർത്ഥന കൊണ്ടാണ്. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനം എന്നത്. എന്നാൽ, കോൺഗ്രസിൽ വലിയ സാധ്യത ഉണ്ടായില്ല. അപ്പോഴാണ് പ്രാർത്ഥനയുടെ ശക്തിയെന്നോണം ബിജെപിയിൽ ദേശീയ നേതാവാകുന്നത്. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം എ കെ ആന്റണി ഉൾക്കൊണ്ടു. താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ, മകൻ ബിജെപി നേതാവായതിനെ ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. എലിസബത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

English Summary: Anil Antony’s entry into the BJP was taken up by AK Antony.