അഭിനന്ദിക്കാനെത്തിയ മേയറെ മനഃപൂർവമാണ്‌ വീട്ടിൽ നിന്ന്‌ ഇറക്കി വിട്ടത്; കാരണം പറഞ്ഞ് വിനായകൻ

അവര്‍ അഭിനന്ദിച്ചിട്ട് എനിക്കെന്ത് കിട്ടി? അവര്‍ വന്നത് ഫോട്ടോ എടുക്കാനായിരുന്നില്ലേ?

0
5493

സംസ്ഥാന അവാര്‍ഡ് നേട്ടത്തിന് പിന്നാലെ വീട്ടിലേക്ക്‌ അഭിനന്ദിക്കാനെത്തിയ മേയർ സൗമിനി ജെയിനിനെ തന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ വർഷങ്ങൾക്കു ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ വിനായകന്‍. ഫോണില്‍ മേയര്‍ തന്നെ വിളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫ്‌ളാറ്റിലേക്ക് വരേണ്ടെന്ന് പറഞ്ഞിരുന്നു. അവര്‍ അത് അവഗണിച്ചാണ് മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ഫ്‌ളാറ്റിലെത്തിയതെന്ന് വിനായകന്‍ പറഞ്ഞു. മേയര്‍ വന്നപ്പോള്‍ താന്‍ വാതില്‍ തുറന്നില്ല. പരിപാടിയുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. ഇതിനെല്ലാം കാരണമുണ്ടെന്നും വിനായകന്‍ പറഞ്ഞു.

ആ സമയം ഭാര്യക്കൊപ്പം നില്‍ക്കാനായിരുന്നു തനിക്ക് താല്‍പര്യം. എട്ട് മാസത്തിന് ശേഷമാണ് ജോലി സ്ഥലത്ത് നിന്ന് ഭാര്യ വീട്ടിലേക്ക് വന്നത്. മേയറുടെ അഭിനന്ദനത്തേക്കാള്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം ചെലവിടുകയായിരുന്നു എനിക്ക് പ്രധാനം. അതുകൊണ്ടാണ് മേയറോട് ഫ്‌ളാറ്റിലേക്ക് വരരുത് എന്ന് ആദ്യമേ പറഞ്ഞത്. പക്ഷേ എന്നിട്ടും അവര്‍ വന്നു. വീടിന്റെ ബെല്ലടിച്ചാല്‍ എങ്ങനെയാണ് തുറക്കുക. മര്യാദയില്ലത്ത സമൂഹമെന്ന് പറയുന്നത് അതാണെന്നും വിനായകന്‍ പറഞ്ഞു.

ഒരു വീട്ടിലേക്ക് കയറി വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട മര്യാദയുണ്ട്. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയമില്ലെന്നും വിനായകന്‍ വ്യക്തമാക്കി. തന്നെ അഭിനന്ദിക്കാന്‍ വന്നവര്‍ നൂറുരൂപയുടെ തുണിയുമായിട്ടാണ് വന്നത്. അത് താന്‍ പിറ്റേന്ന് തന്നെ വലിച്ചെറിഞ്ഞുവെന്നും താരം പറഞ്ഞു. അവര്‍ അഭിനന്ദിച്ചിട്ട് എനിക്കെന്ത് കിട്ടി? അവര്‍ വന്നത് ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആ നയല്ല ഞാന്‍. എന്നെ അതിന് വിളിക്കേണ്ട. ആ സംഭവത്തില്‍ തനിക്ക് നേരെ ഹീനമായ ആക്രമണങ്ങളാണ് നടന്നത്. വസ്തുത ആരും പരിശോധിച്ചില്ലെന്നും വിനായകന്‍ പറഞ്ഞു. താന്‍ എന്താണെന്ന് കൃത്യമായി അറിയാം. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നും വിനായകന്‍ വ്യക്തമാക്കി.