നിപ ജാ​ഗ്രത; കോഴിക്കോട് സ്കൂളുകൾ അടയ്ക്കുക 23 വരെ മാത്രം, ഉത്തരവിൽ മാറ്റം

അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി

0
120

കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. ഈ മാസം 23 വരെ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. ഈ മാസം18 മുതൽ 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂൾ, സ്വകാര്യട്യൂഷൻ സെന്ററുകൾ, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.

കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

കോഴിക്കോട് കനത്ത ജാ​ഗ്രത തുടരുകയാണ്. ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് നിർദേശം. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമാക്കി നടത്തണം. വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സൽക്കാരം തുടങ്ങിയ പരിപാടികൾക്ക് പരമാവധി ആൾക്കൂട്ടം കുറയ്ക്കണം. ആളുകൾ കൂടുന്ന പരിപാടികൾക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങൾ മാറ്റിവെക്കാനും നിർദേശമുണ്ട്.

വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള മുഴുവൻ പേരുടേയും പരിശോധന പൂർത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിൾ ശേഖരിക്കുകയാണ്