വിദേശ തൊഴില്‍ സാധ്യതകള്‍ : നോര്‍ക്ക – ഐ.ഐ.എം. പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

പുതിയ തൊഴില്‍ മേഖലകള്‍, സാങ്കേതികവിദ്യ, അവയുടെ സാധ്യതകള്‍, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകള്‍ എന്നിവ റിപ്പോര്‍ട്ടിലുണ്ട്

0
66

വിദേശരാജ്യങ്ങളിലെയും, സ്വദേശത്തേയും പുതിയ തൊഴില്‍ മേഖലകളും കുടിയേറ്റ സാധ്യതകളും മനസ്സിലാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റിന്റെ
(ഐ.ഐ.എം) സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കോഴിക്കോട് ഐ.ഐ.എം. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. സംയുക്ത പഠന റിപ്പോര്‍ട്ട് ഐ.ഐ.എം കോഴിക്കോട് ഡീന്‍ ഫ്രൊഫ. ദീപാ സേത്തി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് കൈമാറി. വിദേശത്തെ പുതിയ തൊഴിലവസരങ്ങള്‍ കുടിയേറ്റ സാധ്യതകള്‍, ഭാവിയിലേയ്ക്കുളള തൊഴില്‍ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് കൈമാറിയതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തിലുളള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായും ഐ.ഐ.എം സംഘം കൂടിക്കാഴ്ചയ്ക്ക് താല്‍പര്യം അറിയിച്ചിട്ടുണ്ട്.ഉന്നതവിദ്യാഭ്യാസം, നൈപുണ്യവികസനം, വിദേശത്ത് ക്യാമ്പസുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുളള സന്നദ്ധത ഐ.ഐ.ഏം കോഴിക്കോട് അറിയിച്ചതായും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

പുതിയ തൊഴില്‍ മേഖലകള്‍, സാങ്കേതികവിദ്യ, അവയുടെ സാധ്യതകള്‍, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകള്‍ എന്നിവ റിപ്പോര്‍ട്ടിലുണ്ട്. ഇത് നോര്‍ക്ക റൂട്ട്സ് വിഭാവനം ചെയ്യുന്ന കേരളത്തില്‍ നിന്നുളള വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റസാധ്യതകള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും അഭിപ്രായപ്പെട്ടു. കുടിയേറ്റത്തിന് മുന്‍പ് ആവശ്യമായ തൊഴില്‍ നൈപുണ്യവികസനത്തിനും മറ്റ് നടപടികള്‍ക്കും റിപ്പോര്‍ട്ട് സഹായകരമാകുമെന്നും കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. പ്രവാസി സേനങ്ങളുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്സ് മാതൃക രാജ്യത്തെ നാലു സംസ്ഥാനങ്ങള്‍ സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും, വ്യവസായ വാണിജ്യ സാധ്യതകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യം പ്രയോജനപ്പെടുത്താനുമുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രവാസി കേരളീയരുടെ നയരൂപീകരണത്തിന് ഒരു പോളിസി മാനുവലിന്റെ രൂപീകരണം എന്നിവയും 92 പേജുകളുളള റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു.

യു.എസ്.എ, കാനഡ, യു.കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവ ഉൾപ്പെടുന്ന തൊഴില്‍ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനങ്ങളും റിപ്പോർട്ടിലുണ്ട്. വികസിത സമ്പദ്‌വ്യവസ്ഥകൾ ശക്തമായ തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ആരോഗ്യ മേഖലയ്ക്കു പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങള്‍ സാധ്യമാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് സഹായകരമാകുന്ന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ചടങ്ങില്‍ ഫ്രൊഫസര്‍മാരായ സിദ്ധാര്‍ത്ഥ പദി, പ്രണ്‍ത്ഥിക റായി എന്നിവരും സംബന്ധിച്ചു