സഹോദരിമാരുടെ ദുരൂഹ മരണം; കൊലപാതകമെന്ന് പൊലീസ്, ഒരാൾ കസ്റ്റഡിയിൽ

അന്വേഷണത്തിൽ ട്വിസ്റ്റ്, കുറ്റം സമ്മതിച്ച് കസ്റ്റഡിയിലുള്ള തൃത്താല സ്വദേശി.

0
22556

ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച തൃത്താല സ്വദേശി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു.

മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് മണികണ്ഠൻ പൊലീസിനോട് സമ്മതിച്ചു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മണികണ്ഠന്റെ മുഖത്തും മറ്റും ചോരപ്പാടുകൾ ഉണ്ടായിരുന്നു. തീ കത്തുന്നത് കണ്ടാണ് ഓടിക്കയറിയതെന്നാണ് ആദ്യം ഇയാൾ പൊലീസിൽ പറഞ്ഞത്. തനിക്കും പൊള്ളലേറ്റുവെന്നും ആദ്യം പറഞ്ഞ മണികണ്ഠൻ എന്തിനാണ് ഇറങ്ങിയോടിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മണികണ്ഠന്റെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണികണ്ഠൻ മോഷണം നടത്തിയ കളവ് മുതൽ പൊലീസ് കണ്ടെടുത്തു.