വോട്ട് രേഖപ്പെടുത്തി ജെയ്കും ചാണ്ടി ഉമ്മനും; പോളിങ് ശതമാനം: 18.28%

0
167

കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോട്ടു രേഖപ്പെടുത്തിയത്. പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

വിക​സന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്ന് ജെയ്ക് സി തോമസ് ഇന്ന് പ്രതികരിച്ചിരുന്നു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. പുതുപ്പളളിക്ക് പുതിയ ചരിത്ര ദിനമാണിന്ന്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും വിധിയെഴുത്ത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യുഡിഎഫ് തയ്യാറാണോ എന്നും ജെയ്ക് ചോദിച്ചു. കോൺ​ഗ്രസ് നേതാക്കൾ തന്നെയാണ് ഓഡിയോ ചോർത്തിയതെന്നും ജെയ്ക് പ്രതികരിച്ചു.