മഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ഹിമാചലിൽ മരണം 41 ആയി, ഡെറാഡൂണിൽ ഡിഫൻസ് കോളേജ് കെട്ടിടം തകർന്നുവീണു

0
45

ഹിമാചൽപ്രദേശിൽ കനത്തമഴയിലും മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 41 ആയി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ക്ഷേത്രം തകർന്നുവീണ് ഒമ്പതുപേർ മരിച്ചു. കനത്ത മഴയിൽ ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. സമ്മർഹില്ലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തകർന്നുവീണത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. അതിനിടെ, സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

സോളനിലെ കാണ്ഡഘട്ട് കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു തൊഴുത്തും ഒലിച്ചുപോയി. ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.

കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്. ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.
മാണ്ഡിയിൽ 236, ഷിംലയിലെ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ മൊത്തം 621 റോഡുകൾ നിലവിൽ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗത്ത് ആവർത്തിച്ചുള്ള മണ്ണിടിച്ചിലുണ്ടായതായി അധികൃതർ പറഞ്ഞു.

ആഗസ്റ്റ് 14 മുതൽ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം മഴയെ തുടർന്ന് വാഹനത്തിന് മുകളിൽ മരം കടപുഴകി വീണ് സ്വകാര്യ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു . ഞായറാഴ്ച, സോളനിലെ കോട്ടിക്കടുത്തുള്ള ചക്കി മോറിൽ റോഡിന്റെ ഇരുവശത്തും ധാരാളം ട്രക്കുകൾ കുടുങ്ങിയിരുന്നു.

ഉത്തരാഖണ്ഡിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. മാൽദേവതയിലുള്ള ഡെറാഡൂൺ ഡിഫൻസ് കോളേജ് കെട്ടിടം തകർന്നുവീണു. ഗർവാൾ ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഡെറാഡൂൺ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുകൾനില തകർന്ന് നദിയിലേക്ക് പതിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സംസ്ഥാനത്ത്‌ മഴ തുടരുകയാണ്.

ഉത്തരാഖണ്ഡിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡെറാഡൂൺ, പൗരി, തെഹ്‌രി, നൈനിറ്റാൾ, ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നന്ദാകിനി നദിയിലെ ജലനിരപ്പ് അപകട നില കടന്നു. നന്ദാകിനി നദിയുടെ ഇരുകരകളിലുമുള്ള വിടുകളിൽ വെള്ളം കയറി. പിപാൽകോട്ടിയിലെ കടകളിലും വെള്ളം കയറി. ഹിമാചൽ പ്രദേശിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ 7020. 28 കോടിയുടെ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.