അച്ഛനെ ദഹിപ്പിച്ചത് പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും; നടി നിഖില വിമൽ

0
97

കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ ദഹിപ്പിച്ചത് താൻ ഒറ്റയ്ക്കാണെന്ന് നടി നിഖില വിമൽ. കോവിഡ് ബാധിതനായ അച്ഛൻ ഇന്‍ഫെക്ഷന്‍ വന്നാണ് മരിക്കുന്നത്. ആ സമയത്ത് അമ്മയും ചേച്ചിക്കും കോവിഡായിരുന്നു. പലരേയും താൻ ഫോൺ വിളിച്ചെങ്കിലും കോവിഡായതിനാൽ ആരും വന്നില്ല. അവസാനം പാർട്ടിയിലെ ചില ചേട്ടന്മാരും താനും കൂടിയാണ് സംസ്കാരം നടത്തിയത് എന്നാണ് നിഖില പറയുന്നത്.

അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്. കൊവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.- സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞു.

അച്ഛൻ മരിച്ച ശേഷം ലൈഫിൽ കുറേക്കാര്യങ്ങൾ താൻ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ഇപ്പോൾ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിൽക്കാറില്ലെന്നും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമെന്നും നിഖില കൂട്ടിച്ചേർത്തു.