അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ; ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ

0
103

മംഗളൂരു: അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ വീഡിയോ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ. ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂണിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി (22) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി 11ന് കുളിമുറിയിൽ മൊബൈൽ കാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയൽക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും സംഘപരിവാർ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ആൾജാമ്യത്തിൽ വിട്ടയച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രജ്വൽ എന്നയാൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. മംഗളൂരു ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.