പരിഗണന ദൗര്‍ബല്യമായി കാണരുത്; ‘അതിഥി തൊഴിലാളി നിയമം’ കൊണ്ടുവരും- മന്ത്രി വി ശിവൻകുട്ടി

0
109

ആലുവയില്‍ അഞ്ച് വയസുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. അതിഥിതൊ‍ഴിലാളികളുടെ രജിസ്ട്രേഷന്‍ കര്‍ശനമാക്കും. ഇതിനായി ഓണത്തിന് മുമ്പ് അതിഥി ആപ്പിന്റെ പ്രവർത്തനം മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കും. പൊലീസ് ഡിപ്പാർട്മെന്റിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടുകൂടി ഒരു ക്യാമ്പ് നടത്തിയിട്ടായിരിക്കും ഓരോ തൊഴിലാളിയുടെയും എല്ലാ വിവരങ്ങളും ശേഖരിക്കുക. ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും ഇവർക്ക് നിർബന്ധമാക്കും.വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയുമെന്നും മന്ത്രി വിശദമാക്കി.

അതിഥിതൊഴിലാളികളുടെ കാര്യത്തിൽ കൃത്യമായ ഒരു കണക്ക് ലഭ്യമാകണമെന്നില്ല. മറ്റൊരു സംസ്ഥാനവും കൊടുക്കാത്ത പരിഗണനയാണ് കേരളം അവർക്ക് കൊടുക്കുന്നത്, അത് നമ്മുടെ ഒരു ദൗർബല്യമായി അവർ കാണുന്നുണ്ടോ എന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്.തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തതായും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ഇടമാണ് കേരളം.

ഹരിയാനയിലും മറ്റും ഈ തൊഴിലാളികൾക്ക് ദിവസവേതനമായി ലഭിക്കുന്നത് 350 രൂപയാണ് ഇവിടെ അത് 1000 രൂപയാണ്.കേരളത്തിലെ തൊഴിലാളികളെ പരിഗണിക്കുന്നത് പോലെ തന്നെയാണ് നമ്മൾ അവരെയും പരിഗണിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ എന്ന് പറയാതെ അതിഥി തൊഴിലാളികൾ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആ പരിഗണന കൊടുക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ അവർ നല്ലൊരു പങ്കും വഹിക്കുന്നുണ്ട്. ഈ തൊഴിലാളികളിൽ നല്ലൊരു ശതമാനവും ഇവിടുത്തെ തന്നെ സ്ഥിരം താമസക്കാരാണ്. സ്ഥലംവാങ്ങി വീട് വെക്കുന്നവരും, മലയാളം സ്കൂളിൽ കുട്ടികളെ ചേർക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.ഇതിനെല്ലാം കളങ്കം ചാർത്തുന്ന രൂപത്തിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് മന്ത്രി പ്രതികരിച്ചു.