ഒന്നര വർഷം മുമ്പ് കാണാതായി; കൊന്ന് കുഴിച്ചുമൂടിയതെന്ന് കണ്ടെത്തി പൊലീസ്; ഭാര്യ കസ്റ്റഡിയിൽ

0
122

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ ഭാര്യ അഫ്‌സാന കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് കണ്ടെത്തി. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.

മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മൊഴിയുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രാഥമികാനേഷ്വണം നടത്തി. അഫ്‌സാനയെ ഉൾപ്പെടുത്തി പൊലീസ് വിദഗ്ധ പരിശോധന നടത്തുന്നു. എന്നാൽ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.