ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു

0
67
Islamabad, Apr 08 (ANI): Pakistan Prime Minister Imran Khan addresses the nation, in Islamabad on Friday. (ANI Photo)

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ജൂലൈ 25 ന് തന്നെ ഹാജരാക്കാൻ ഇസ്ലാമാബാദ് പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.

കോടതിയലക്ഷ്യ കേസിലാണ് ഇമ്രാൻ ഖാനെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി ഉൾപ്പെടെയുള്ളവർക്കൊപ്പം ഖാൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ഇലക്ടറൽ വാച്ച്‌ഡോഗിനുമെതിരെ നിഷേധാത്മക ഭാഷ ഉപയോഗിച്ചതിനാണ് നടപടി.

ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്. രണ്ട് നേതാക്കളെയും ഹാജരാക്കാനാണ് ഉത്തരവ്. ജനുവരി 16, മാർച്ച് 2 തുടങ്ങിയ തീയതികളിൽ നോട്ടീസ് നൽകുകയും ജാമ്യം ലഭിക്കാവുന്ന വാറന്റുകൾ പുറപ്പെടുവിക്കുകയും ചെയ്തിതിരുന്നു. എന്നിട്ടും ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകുന്നത് അവഗണിച്ചു. Dawn.com-ന് ലഭിച്ച വാറണ്ടിൽ പറയുന്നു.

അതേസമയം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനും ജൂലൈ 25 ന് രാവിലെ 10 മണിക്ക് കോടതിയിൽ ഹാജരാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇസ്ലാമാബാദ് ഇൻസ്‌പെക്ടർ ജനറലിനോട് നിർദ്ദേശിച്ചു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവനും രണ്ട് മുൻ പാർട്ടി നേതാക്കൾക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം അലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു.

ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം. മറ്റൊരു കോടതി കേസും മെഡിക്കൽ അപ്പോയിന്റ്‌മെന്റും ഉൾപ്പെടെ തന്റെ കക്ഷിക്ക് മുൻകൂർ പ്രതിബദ്ധതയുണ്ട്. എന്ന് അഭിഭാഷകൻ ഇസിപിയെ അറിയിച്ചതിനെത്തുടർന്ന് പ്രതികളിലൊരാളായ അസദ് ഉമറിനെ വാറണ്ടിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതു മുതൽ ഇമ്രാൻ ഖാൻ വിവിധ കോടതികളിൽ നിരവധി നിയമ കേസുകളുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്.

ഈ വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകണമെന്ന് ഇമ്രാൻഖാനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസിപിയുടെ അഭ്യർത്ഥന മാനിച്ചില്ല. മൂന്ന് വ്യക്തികളും ഇസിപി നോട്ടീസുകളെയും വിവിധ ഹൈക്കോടതികളിലെ അലക്ഷ്യ നടപടികളെയും നിയമപരമായ കാരണങ്ങൾ കാട്ടി വെല്ലുവിളിച്ചു.

തുടർന്ന് ഇമ്രാൻ ഖാൻ, ചൗധരി, പിടിഐ നേതാവ് അസദ് ഉമർ എന്നിവർക്കെതിരായ കേസുമായി മുന്നോട്ട് പോകാൻ ജനുവരിയിൽ സുപ്രീം കോടതി ഇസിപിക്ക് അനുമതി നൽകി. ഇമ്രാൻ, ഫവാദ്, ഉമർ എന്നിവർക്കെതിരെ ജൂലൈയിൽ ഔദ്യോഗികമായി കുറ്റം ചുമത്താൻ ഇസിപി തീരുമാനിച്ചു.

ജൂലായ് 11-ന് നടന്ന വാദത്തിന് സമൻസ് അയച്ചിട്ടും മൂന്ന് വ്യക്തികളിൽ ആരും കമ്മീഷനു മുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് ഇമ്രാൻ ഖാനും ഫവാദ് ചൗധരിക്കും ഇസിപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.