ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

0
65

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.

ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ഒരു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ദേവാലയങ്ങളും ഉൾക്കൊള്ളുന്ന ചാർ ധാം യാത്രയുടെ (നാല് പുണ്യസ്ഥലങ്ങളുടെ തീർത്ഥാടനം) ഭാഗമാണിത്.പാത പുനഃസ്ഥാപിക്കാൻ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയിൽ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ വലിയൊരു ഭാഗം തകർന്നു. റോഡ് പുനഃസ്ഥാപിക്കാൻ 2-3 ദിവസമെടുക്കും.”ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന എഎൻഐയോട് പറഞ്ഞു.

ഗൗച്ചറിനടുത്തുള്ള ഭട്ട്‌നഗറിലും റോഡിന്റെ ഒരു ഭാഗം തകർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, മണ്ണിടിച്ചിലിനെത്തുടർന്ന് യമുനോത്രി ദേശീയ പാത ബാർകോട്ടിനും ഗംഗാനിക്കും ഇടയിൽ പലയിടത്തും തടഞ്ഞിരുന്നു, ഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.