‘വീട്ടിലിരിക്കൂ, പരിഭ്രാന്തരാകരുത്’: മഴക്കെടുതിയിൽ നിർദ്ദേശവുമായി ഹിമാചൽ, പഞ്ചാബ് മുഖ്യമന്ത്രിമാർ

0
98

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ അടുത്ത 24 മണിക്കൂർ വീട്ടിൽ തന്നെ തുടരാനും അധികാരികളുമായി സഹകരിക്കാനും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഭയാനകമായ ദൃശ്യങ്ങളാണ് ഹിമാചലിൽ നിന്ന് പുറത്തുവരുന്നത്. ഞായറാഴ്ച റെക്കോഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ ഒറ്റക്കെട്ടായി ബുദ്ധിമുട്ടുകൾ നേരിടാനും വീടുകളിൽ തന്നെ കഴിയാനും ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു,’ മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സഹായം ആവശ്യമുള്ള ആളുകൾക്കായി 1100, 1070, 1077 എന്നീ മൂന്ന് ഹെൽപ്പ് ലൈൻ നമ്പറുകളും അദ്ദേഹം പ്രഖ്യാപിച്ചു.

“ഏത് അടിയന്തര സാഹചര്യത്തിലും നിങ്ങൾക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാം, ഞാനും 24 മണിക്കൂറും നിങ്ങളോടൊപ്പമുണ്ട്.”- സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.

ഹിമാചൽ പ്രദേശിൽ, തുടർച്ചയായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ടം സംഭവിക്കുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ 13ൽ 10 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയിൽ 14 പേർ മരിച്ചതായും നിയമസഭാംഗങ്ങൾ അവരുടെ മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്ത് പൊതുജനങ്ങളെ സഹായിക്കണമെന്നും, “ദയവായി ഈ ദുരന്ത സമയത്ത് ആളുകളെ സഹായിക്കുകയും അവരുടെ നഷ്ടത്തിന് അവർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുക”- മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു.

അതേസമയം, കനത്ത മൺസൂൺ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സമാനമായ ഒരു അഭ്യർത്ഥന നൽകി.

“പഞ്ചാബ് നിവാസികളോട് എന്റെ അഭ്യർത്ഥന പരിഭ്രാന്തരാകേണ്ടതില്ല. സർക്കാർ ജനങ്ങൾക്കൊപ്പമാണ്, സാധ്യമായ എല്ലാ സഹായവും നൽകും.”- ഭഗവന്ത് മാൻ ട്വീറ്റിൽ പറഞ്ഞു. നേരത്തെ, എല്ലാ ക്യാബിനറ്റ് മന്ത്രിമാരോടും എംഎൽഎമാരോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും ആവശ്യമുള്ള ആളുകളിലേക്ക് എത്തിച്ചേരാനും മാൻ നിർദ്ദേശം നൽകിയിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിൽ തീവ്രമായ മഴ പെയ്യുന്നതിന് പടിഞ്ഞാറൻ അസ്വസ്ഥതയും മൺസൂൺ കാറ്റും തമ്മിലുള്ള പ്രതിപ്രവർത്തനം കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.