നിര്‍ണ്ണായക യോഗത്തിന് മുമ്പ് അജിത് പവാറിന് വൻ തിരിച്ചടി, ശരദ് പവാറിനെ പിന്തുണച്ച് 4 എംഎൽഎമാരും ഒരു എംപിയും മടങ്ങിയെത്തി

0
123

മഹാരാഷ്ട NCP യ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനമാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ക്കിടെയില്‍ ശരദ് പവാറും അജിത് പവാറും തങ്ങളുടെ അനുയായികളുടെ യോഗം വിളിച്ചിരിയ്ക്കുകയാണ്.

സംസ്ഥാനത്ത് ആര്‍ക്കാണ് കൂടുതല്‍ അധികാരം എന്ന് വ്യക്തമാകുന്ന ഈ നിര്‍ണ്ണായക യോഗത്തിന് മണിക്കൂറുകള്‍ മുന്‍പ് കനത്ത പ്രഹരം നേരിട്ട് അജിത്‌ പവാര്‍.. അജിത്‌ പവാറിനൊപ്പം പടിയിറങ്ങിയ എൻസിപി എംഎൽഎ കിരൺ ലഹമേറ്റ് തിരികെയെത്തി, ശരദ് പവാറിനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ശക്തി പ്രകടനത്തിന് മുമ്പ്, അജിത് പവാർ വിഭാഗത്തിന് നേരിട്ട കനത്ത തിരിച്ചടിയാണ് കിരൺ ലഹമേറ്റിന്‍റെ മടക്കം. അജിത് പവാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത എംഎൽഎയാണ് കിരൺ ലഹമേറ്റ്.

അകോലെ നിയമസഭാ സീറ്റിൽ നിന്നുള്ള എൻസിപി എംഎൽഎ കിരൺ ലഹമേറ്റ് വൈബി സെറ്റർ എൻസിപി ഓഫീസിലെത്തി ശരദ് യാദവിന് പിന്തുണ അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ, രോഹിത് പവാർ, ദേവേന്ദ്ര ഭുയാർ, അശോക് പവാർ എന്നിവരും ശരദ് പവാറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ എൻസിപി എംപി അമോൽ കോൽഹെയും ശരദ് യാദവിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, അജിത് പവാർ പക്ഷത്തെ എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെ രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട യോഗം വൈകുകയാണ്. എല്ലാ നാഷണലിസ്റ്റ് കോൺഗ്രസ് (NCP) എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, ജില്ലാ മേധാവികൾ, മറ്റ് അംഗങ്ങൾ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ അജിത് പവാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ശരദ് പവര്‍ പക്ഷം ഉച്ചയ്ക്ക് നിര്‍ണ്ണായക യോഗം ചേരും. പാർട്ടിയുടെ എല്ലാ പ്രതിനിധികളോടും യോഗത്തിൽ പങ്കെടുക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ പുനർനിർമ്മിക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.

എൻസിപിയിലെ ചേരിപ്പോര് തുടരുന്നതിനിടെ ശരദ് പവാറിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായി പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. അജിത് പവാർ ഉൾപ്പെടെ 9 എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കത്തിൽ പറഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുന്നത് ഇരുപക്ഷവും കേട്ട ശേഷമാണ്. അടുത്തിടെ രാംവിലാസ് പാസ്വാന്‍റെ പാർട്ടിയിൽ പിളർപ്പുണ്ടായ അവസരത്തിലും ശിവസേനയുടെ പിളർപ്പിലും ഇരുകൂട്ടരുടെയും വാദങ്ങൾ അറിഞ്ഞശേഷമാണ് കമ്മീഷൻ നിയമപ്രകാരം നടപടി സ്വീകരിച്ചത്.

തനിക്ക് 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുമെന്നും അജിത് പവാർ നേരത്തെ അവകാശപ്പെട്ടിരുന്നു.

പാര്‍ട്ടി പിളരുന്ന സാഹചര്യത്തില്‍ അതിനെ കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശരദ് പവാര്‍. അധികാരമൊഴിയാന്‍ ആഗ്രഹിക്കുന്ന അവസരത്തില്‍ വീണ്ടും പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉടന്‍ അദ്ദേഹം പര്യടനം ആരംഭിക്കും. ശരദ് യാദവിന്‍റെ പര്യടനം വടക്കൻ മഹാരാഷ്ട്രയിൽ നിന്ന് ആരംഭിക്കും, അദ്ദേഹം ജൂലൈ 8 ന് നാസിക്കും ജൂലൈ 9 ന് ധൂലെയും ജൂലൈ 10 ന് ജൽഗാവും സന്ദർശിക്കും.

2019ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 54 സീറ്റുകളാണ് NCP നേടിയത്. 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അജിത്‌ പവാര്‍ അവകാശപ്പെടുന്ന സാഹചര്യത്തിലും രണ്ടു പക്ഷത്തും എത്ര എംഎല്‍എമാര്‍ വീതമുണ്ട് എന്ന വസ്തുത വൈകുന്നേരത്തോടെ മാത്രമേ വ്യക്തമാകൂ.