ആൺസു​ഹൃത്തിനെ മർദ്ദിച്ച് മുളകുപൊടി വിതറി ന​ഗ്നനാക്കി റോഡിൽ ഉപേക്ഷിച്ചു; യുവതി പിടിയിൽ

0
158

ആൺസു​ഹൃത്തിനെ മർദ്ദിച്ച് കൊള്ളയടിച്ചശേഷം ന​ഗ്നനാക്കി റോഡിൽ ഉപേക്ഷിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഷഹാപുര്‍ സ്വദേശിയായ ഭാവിക(30)യ്‌ക്കെതിരേയാണ് പോലീസ് കേസെടുത്തത്. യുവതിയെ ഈ കൃത്യം നടത്താനായി സഹായിച്ച നാല് യുവാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. യുവാവിനെ സുഹൃത്തായ ഭാവികയും അവരുടെ സുഹൃത്തുക്കളായ നാല് പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം അയാളുടെ പണവും ആഭരണങ്ങളും കവരുകയായിരുന്നു.

ഷഹാപുര്‍ സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. ഹാഠ്ഗാവ് ഹൈവേയിലേക്ക് വിളിച്ചുവരുത്തിയ യുവതി, പിന്നീട് മറ്റുനാലുപേര്‍ക്കൊപ്പം ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം. ജൂണ്‍ 28-ാം തീയതിയായിരുന്നു സംഭവം. പരാതിക്കാരനായ യുവാവും ഭാവികയും കഴിഞ്ഞ അഞ്ചുവര്‍ഷമായി അടുപ്പത്തിലാണ്. സംഭവം നടന്ന ദിവസം വൈകിട്ട് നാലരയോടെ യുവതി കാമുകനെ ഹൈവേയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും യുവാവിന്റെ കാറിലിരുന്ന് സംസാരിക്കുന്നതിനിടെ ഭാവികയുടെ കൂട്ടാളികളായ നാലുയുവാക്കള്‍ കാറിനടുത്തെത്തി. ഇവര്‍ പിന്നീട് കാറിനുള്ളില്‍ അതിക്രമിച്ചുകയറുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

പ്രതികള്‍ ആദ്യം യുവാവിനെ ആക്രമിച്ചത് വെട്ടുകത്തി ഉപയോഗിച്ചാണ്. ഇതിനു പിന്നാലെ അക്രമിസം​ഘത്തിലൊരാൾ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ആ സ്ഥലത്ത് വച്ച് അടുത്ത ദിവസം രാവിലെ വരെ ഇയാളെ ക്രൂരമായി മർദ്ധിച്ചു. ശേഷം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും പണവും രണ്ട് സ്വര്‍ണമാലകളും കൈക്കലാക്കുകയും ചെയ്തു. ഏഴ് മോതിരങ്ങളും കവര്‍ന്നു. പിന്നാലെ കണ്ണില്‍ മുളകുപൊടി വിതറി നഗ്നനായനിലയില്‍ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.

തനിക്കെതിരെ ആക്രമണം നടന്ന ദിവസം നിരവധി സമ്മാനങ്ങളുമായാണ് താൻ ഭാവികയെ കാണാൻ പോയതെനന്ന് പരാതിക്കാരനായ യുവാവ് പറയുന്നു. സാരിയും സ്വര്‍ണ കമ്മലുകളും പാദസരവും തന്നെ കാണാൻ വരുമ്പോൾ കൊണ്ടുവരാന്‍ ഭാവിക ആവശ്യപ്പെട്ടിരുന്നു. മഴക്കാലത്ത് ഉപയോഗിക്കാന്‍ പുതിയ ചെരിപ്പും കുടയും ആവശ്യപ്പെട്ടു. ഇതെല്ലാം വാങ്ങിയാണ് ഭാവികയെ കാണാന്‍ പോയത്. തുടര്‍ന്ന് ഈ സമ്മാനങ്ങളെല്ലാം വാങ്ങി തന്റെ ക്രെറ്റ കാറിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് നാലംഗസംഘം ഇരച്ചെത്തി അക്രമം നടത്തിയതെന്നും യുവാവ് പറഞ്ഞു.