‘മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്’; കുട്ടികളെ ഉപദേശിച്ച് തൃശൂരിലെ കളക്ടര്‍ മാമന്‍

0
130

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.അവധിയാണെന്ന് കരുതി കുട്ടികളാരും തന്നെ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുതെന്നും പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു.അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.

തൃശൂരിന് പുറമെ കോട്ടയം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയില്‍ പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി, ഡി ജി ഇ ഓഫീസുകളിൽ ആണ് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്. ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട നമ്പറുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രാപ്യമായ രീതിയിൽ പ്രദർശിപ്പിക്കണം. രാവിലെ 8 മണി മുതൽ സ്കൂൾ അവസാനിക്കുന്നത് വരെ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കണം.

ഓഫീസുകളിൽ പ്രവർത്തന സമയം മുഴുവൻ ഹെല്പ്ഡസ്ക് പ്രവർത്തിക്കണം. ഹെല്പ്ഡെസ്കുകൾക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം. മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിദ്യാർഹികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക അകറ്റാൻ ഈ ഹെല്പ്ഡെസ്ക്കുകൾ പ്രയോജനം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഓഫീസ്,പൊതുവിദ്യാഭ്യാസ ഡയർക്ടറുടെ ഓഫീസ്, ജില്ലാ ഉപഡയറക്ടർമാരുടെ ഓഫീസ് എന്നീ ഓഫീസുകളിലെ ഹെല്പ്ഡസ്ക് വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.