Wednesday
17 December 2025
30.8 C
Kerala
HomeKeralaബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു...

ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു – മുഖ്യമന്ത്രി

തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രജിസ്ട്രേഷന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ നിക്ഷേപതട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തിയായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നും സ്ഥിരനിക്ഷേപമായി കൈപ്പറ്റിയ തുകകള്‍ വ്യാജ രജിസ്റ്ററില്‍ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍.

സഹകരണ സംഘം രജിസ്ട്രാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളെ തുടര്‍ന്ന് വ്യാജരേഖ ചമച്ച് പണാപഹരണം നടത്തിയത് സംബന്ധിച്ച് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 408, 409, 420, 477എ, 34 വകുപ്പുകള്‍ പ്രകാരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നം.1266/2022 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

92.73 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തിയിട്ടുണ്ട്. സംഘത്തിന്‍റെ പ്രസിഡന്‍റ്, ഓണററി സെക്രട്ടറി, ഒരു ജീവനക്കാരന്‍ എന്നിവര്‍ക്ക് പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിന്‍റെ അന്വേഷണം കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ 2 ഡി.വൈ.എസ്.പിമാര്‍, 3 ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേരടങ്ങുന്ന പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുക.

കേസിലെ പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കും ബഹുമാനപ്പെട്ട കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രമക്കേട് നടത്തിയ തുക ഈടാക്കുന്നതിനായി സംഘം പ്രസിഡന്‍റ്, ഒരു ജീവനക്കാരന്‍ എന്നിവരുടെയും ബന്ധുക്കളുടെയും പേരിലുള്ള 20 വസ്തുവകകള്‍ സഹകരണ വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. സംഘം പ്രസിഡന്‍റ്, ജീവനക്കാരന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ മുഴുവന്‍ സ്ഥാവരവസ്തുക്കളും കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയവരുടെ വസ്തുവകകളില്‍ നിന്നും തുക ഈടാക്കി നിക്ഷേപകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് സ്വീകരിച്ചുവരുന്നു.

കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമ്പത്തികരംഗമാണ് സഹകരണ മേഖല. ഈ മേഖലയിൽനടക്കുന്ന ചെറിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും പോലും ഗൗരവമായികണ്ട് തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments