രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഇടംപിടിച്ച് പി ടി ഉഷ

0
33

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഇടംപിടിച്ച് പി ടി ഉഷ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നോമിനേറ്റഡ് അംഗത്തെ സഭ നിയന്ത്രിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കാനുള്ള അവസരം പി ടി ഉഷയ്ക്കും ലഭിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സായ് റെഡ്ഡിയും പാനലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ(ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റായി ഒളിംപ്യന്‍ പിടി ഉഷയെ നിയമിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജ് എല്‍ നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഉഷ ജയിച്ചത്. ഐഒഎയുടെ 95 വര്‍ഷത്തെ ചരിത്രത്തില്‍ ഒളിമ്പ്യനും അന്താരാഷ്ട്ര മെഡല്‍ ജേതാവുമായൊരാള്‍ പദവിയിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടവും 58-കാരിയായ ഉഷ സ്വന്തമാക്കി. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ നിലവില്‍ രാജ്യസഭാംഗമാണ്.

ഒന്നിലധികം തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായിട്ടുള്ള ഉഷ, 1984 ലെ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിസ്റ്റുമായിരുന്നു. അന്ന് നാലാം സ്ഥാനത്തായിരുന്നു ഉഷ ഫിനിഷ് ചെയ്തത്. 1984ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് ഉഷയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്.

ഉഷയുടെ പേരില്‍ നിരവധി മെഡലുകള്‍

ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ പിടി ഉഷ 1982 മുതല്‍ 1994 വരെ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമടക്കം 11 മെഡലുകള്‍ നേടിയിരുന്നു. 1986 സിയോള്‍ ആശാന്‍ ഗെയിംസില്‍ 200 മീറ്റര്‍, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4 x 400 റിലേ എന്നിവയില്‍ നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടി. 100 മീറ്റര്‍ ഓട്ടത്തിലും വെള്ളി നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ഒന്നിലധികം സ്വര്‍ണമെഡലുകള്‍ നേടുകയും 1984 ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ നാലാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു.

2000-ല്‍ പി.ടി ഉഷ ഔദ്യോഗിക മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 1983 മുതല്‍ 1998 വരെയുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 14 സ്വര്‍ണമടക്കം 23 മെഡലുകളാണ് ഉഷ നേടിയത്.1985ലും 1986 -ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ അത്‌ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു.

ഒളിമ്പിക്സില്‍ പങ്കെടുത്ത ഒരാള്‍ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ഇതാദ്യമാണ്. ഐ.ഒ.എ.യുടെ പ്രസിഡന്റായാവരുടെ പട്ടിക പരിശോധിച്ചാല്‍ രാജകുടുംബാംഗങ്ങളെയും വന്‍ ബിസിനസുകാരെയുമൊക്കെയാണ് കാണാന്‍കഴിയുക. ആ സ്ഥാനത്താണ് മലയാളിയായ പി.ടി. ഉഷ എത്തുന്നത്.