ആദ്യ ​ഗോളടിച്ച് മെസി

0
37

ഖത്തർ ലോകകപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യ ​ഗോൾ മെസിയുടെ വക. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ​ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ ​ഗോൾ നേടിയെന്ന റെക്കോർഡും മെസി സ്വന്തമാക്കി.

ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആവേശകരമായ ഫൈനനലിൽ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് അർജന്റീനിയൻ താരം ലയണൽ മെസി. ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഞാൻ തയാറാണ്. അസാധ്യമായി ഒന്നുമില്ല. നമുക്ക് ഒരുമിച്ച് വിജയിക്കാമെന്ന് മെസി ഫേസ്ബുക്കിൽ കുറിച്ചു.

പഴയ കണക്കുകളെടുത്താൽ അർജന്റീനയാണ് ഒരു പടി മുന്നിൽ. യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്. ഇതിൽ 6 തവണയും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു. അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് കളിക്കുന്നത്.