ക്രിമിനൽ കേസ് പ്രതികളായ പോലീസുകാരെ പിരിച്ചുവിടും

0
50

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷ്‌മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.

ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പൊലീസിൽ പതിവാണ്. ഇതൊഴിവാക്കാൻ സിഐ മുതൽ എസ്‌പിമാർ വരെയുള്ളവരുടെ സർവീസ് ചിരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും.

ബലാത്സം​ഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും കേസുകളിൽ അന്വേഷണം നേരിടുന്നതുമായി പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.

ബേപ്പൂർ കോസ്‌റ്റൽ പോലീസ് മുൻ ഇൻസ്പെക്‌ടർ പിആർ സുനു ബലാത്സം​ഗ കേസിൽ പ്രതിയായതോടെയാണ് പോലീസിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. അതേസമയം, ഇടുക്കിയിൽ മാങ്ങ മോഷ്‌ടിച്ച പോലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്‌ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി തുടങ്ങിയിട്ടുണ്ട്.