തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പീഡനം; പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ അറസ്റ്റിൽ

0
41

എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസായതും.

വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ നാട് വിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.

ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരനെ അറസ്റ്റ് ചെയ്തു. തങ്കമല എസ്റ്റേറ്റിൽ ബോബൻ എന്ന് വിളിക്കുന്ന ജോൺ ആണ് പിടിയിലായത്. സ്ക്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് സംഭവം പെൺകുട്ടി അധികൃതരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കയത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോണിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.