ബന്ധുക്കളെ കുടുക്കാൻ മകളെ കൊണ്ട് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി, പിന്നാലെ 16 കാരിയെ കൊലപ്പെടുത്തി പിതാവ്

0
29

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മകളെ കൊലപ്പെടുത്തിയ 40 കാരൻ അറസ്റ്റിൽ. ബന്ധുക്കളെ പ്രതിയാക്കാൻ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷമാണ് കൊലപാതകം. പെൺകുട്ടിയോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയും, ഫോട്ടോ എടുത്ത ശേഷം സ്റ്റൂൾ ചവിട്ടി മാറ്റുകയുമായിരുന്നു.

നവംബർ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് അഞ്ച് ആത്മഹത്യാ കുറിപ്പുകൾ ലഭിച്ചു. ഇവയുടെ അടിസ്ഥാനത്തിൽ രണ്ടാനമ്മയ്ക്കും മറ്റ് ചില ബന്ധുക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കലാംന പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്ത് വന്നത്.

പിതാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ആത്മഹത്യയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായി കണ്ടെത്തി. മൊബൈൽ ഫോണിൽ ഇര ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. തന്റെ ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ് മകളോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്‌തതായി തെളിഞ്ഞു.

ഈ ബന്ധുക്കളുടെ പേരിൽ അഞ്ച് ആത്മഹത്യാക്കുറിപ്പുകൾ എഴുതാൻ പിതാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി കഴുത്തിൽ കുരുക്ക് മുറുക്കി നിൽക്കുന്ന ഫോട്ടോ എടുത്ത ശേഷം, സ്റ്റൂൾ ചവിട്ടി മാറ്റി. അച്ഛന്റെയും 12 വയസ്സുള്ള സഹോദരിയുടെയും കൺമുന്നിൽ കുട്ടി മരിച്ചു.