ടി-20 ലോകകപ്പ് കലാശപ്പോര് ഇന്ന്

0
25

ടി-20 ലോകകപ്പിൽ ഇന്ന് ഫൈനൽ. ഇംഗ്ലണ്ടും പാകിസ്താനും തമ്മിലാണ് കലാശപ്പോര്. മെൽബണിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. എന്നാൽ, മത്സരം മഴയിൽ മുടങ്ങാനാണ് സാധ്യത. 100 ശതമാനം മഴസാധ്യതയാണ് മെൽബണിൽ ഇന്ന് പ്രവചിക്കപ്പെടുന്നത്. ന്യൂസീലൻഡിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് ആവട്ടെ സെമിഫൈനലിൽ ഇന്ത്യയെ 10 വിക്കറ്റിനു തകർത്തു.

ഇന്ന് കളി നടന്നില്ലെങ്കിൽ നാളെ ഒരു റിസർവ് ദിനം ബാക്കിയുണ്ട്. എന്നാൽ, തിങ്കളാഴ്ചയും മഴ പെയ്യാനുള്ള സാധ്യത 100 ശതമാനമാണ്. കളി നടന്നില്ലെങ്കിൽ പാകിസ്താനും ഇംഗ്ലണ്ടും കിരീടം പങ്കുവെക്കും.

കൃത്യസമയത്ത് ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമായതാണ് പാകിസ്താന് പ്രതീക്ഷ. പാക് നിരയിലെ ഏറ്റവും സുപ്രധാന താരങ്ങളായ ഇരുവരും ഗ്രൂപ്പ് മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ന്യൂസീലൻഡിനെതിരെ ബാബർ ഫിഫ്റ്റി നടി. ഷഹീൻ ആവട്ടെ, അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ 9 വിക്കറ്റാണ് ഷഹീനുള്ളത്. ഇതിൽ ടി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനവും പെടും. ബംഗ്ലാദേശിനെതിരായ 22/4. ഇവർക്കൊപ്പം ഫഖർ സമാനു പരുക്കേറ്റതിനാൽ മാത്രം ടീമിലെത്തിയ മുഹമ്മദ് ഹാരിസും പാക് വിജയങ്ങളിൽ നിർണായക സാന്നിധ്യമാകുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 11 പന്തിൽ 28, ബംഗ്ലാദേശിനെതിരെ 18 പന്തിൽ 31, ന്യൂസീലൻഡിനെതിരായ സെമിയിൽ 26 പന്തിൽ 31 എന്നിങ്ങനെയാണ് ഹാരിസിൻ്റെ സ്കോർ.

മറുവശത്ത് ജോസ് ബട്ലർ- അലക്സ് ഹെയിൽസ് സഖ്യത്തിൽ തുടങ്ങി ക്രിസ് വോക്സ് വരെ നീളുന്ന ശക്തമായ ബാറ്റിംഗ് നിര തന്നെ ഇംഗ്ലണ്ടിൻ്റെ കരുത്ത്. മധ്യനിരയിൽ ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിങ്ങ്സ്റ്റൺ, ബെൻ സ്റ്റോക്സ് എന്നിവർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ടൂർണമെൻ്റിൽ തകർത്തെറിയുന്ന സാം കറനും ബെൻ സ്റ്റോക്സും നയിക്കുന്ന ബൗളിംഗ് നിരയിൽ ഇന്ത്യക്കെതിരെ തിളങ്ങിയ ക്രിസ് ജോർഡനും നിർണായകസാന്നിധ്യമാണ്.