മോർബിയില്‍ തൂക്കുപാലം തകർന്ന സംഭവം: ദുരന്തത്തിന്റെ പിന്നില്‍ വീഴ്ചകളുടെ വന്‍ പരമ്പര

0
53

മോർബിയില്‍ തൂക്കുപാലം തകർന്ന സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാജ്യത്തെ നടുക്കിയ വന്‍ ദുരന്തത്തിന് പിന്നില്‍ വീഴ്ചകളുടെ വന്‍ പരമ്പരയാണ് പുറത്തു വരുന്നത്.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട സ്ഥാപനം പെയിന്‍റ് ചെയ്യുകയും തൂക്കുപാലത്തിന്‍റെ കേബിളുകള്‍ പോളിഷ് ചെയ്യുകയും ചെയ്യുക മാത്രമാണ് ചെയ്തത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരിയ്ക്കുന്ന ഞെട്ടിക്കുന്ന വസ്തുതകൾ .

എങ്ങിനെയാണ് ഈ വലിയ പിഴവ് സംഭവിച്ചത്? ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദികളെന്നും കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അതായത്, ഘടനാപരമായ ഓഡിറ്റിലെ പരാജയം, അടിയന്തര രക്ഷാപ്രവർത്തനത്തിന്‍റെയും തിരക്ക് ഒഴിവാക്കാനുള്ള നടപടികളുടെയും അഭാവം, മോശം സാമഗ്രികളുടെ ഉപയോഗം തുടങ്ങി ആരോപണവിധേയമായ വീഴ്ചകളുടെ ഒരു നീണ്ട പരമ്പരതന്നെ പുറത്തു വന്നിട്ടുണ്ട്. കൂടാതെ, കരാര്‍ ഏറ്റെടുത്ത ഒരേവ കമ്പനി കാട്ടിയ അലംഭാവം ചോദ്യമുയര്‍ത്തുന്നു.

ഒക്ടോബർ 26 ന് പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നതിന് മുന്നോടിയായി കരാറുകാരൻ തൂക്കുപാലം പെയിന്‍റ് ചെയ്യുകയും കേബിളുകള്‍ പോളിഷ് ചെയ്ത് മോടി കൂട്ടുകയും ചെയ്തതായി അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. കൂടാതെ, ജീർണ്ണിച്ച കേബിളുകളിൽ ഏതെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന ‍ കാര്യത്തിനും ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

അതേസമയം, ക്ലോക്ക് നിര്‍മ്മാണത്തില്‍ പ്രവീണ്യം നേടിയ കമ്പനി എങ്ങിനെ 100 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ നേടിയെന്ന കാര്യവും ചോദ്യമുയര്‍ത്തുന്നു.

ഏജൻസിയും ഏജൻസി മാനേജ്‌മെന്‍റും ഗുണനിലവാര പരിശോധനയോ സാധ്യതാ പരിശോധനയോ ലോഡ് ബെയറിംഗ് ടെസ്റ്റോ നടത്താതെയാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തതെന്ന് അന്വേഷണ സംഘം എഫ്‌ഐആറിൽ ആരോപിക്കുന്നു.

പാലം തകര്‍ന്ന സംഭവത്തില്‍ ഇത്രയേറെ സന്ദർശകർ മരിച്ചതിനാൽ ഇത് അശ്രദ്ധയാണ്. അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയാണ്, ഐപിസി സെക്ഷൻ പ്രകാരമുള്ള മനഃപൂർവമായ നരഹത്യ പ്രതികളുടെ മേല്‍ ചുമത്തപ്പെടും എന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ഒക്ടോബർ 30 നാണ് 141 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. മരിച്ചവരിൽ 47 കുട്ടികളും നിരവധി സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്നു. മച്ഛുനദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്ന സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.