12 ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ

0
57

12 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ‌ അന്വേഷണം അതിവഗത്തിലാക്കി കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ 22കാരി പരാതിയുമായി ചോവയൂർ പൊലീസിനെ സമീപിച്ചത്.

കുട്ടിയെ തെരഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നാലെ കുഞ്ഞിന്‌റെ അച്ഛനും മുത്തശ്ശിയ്ക്കും വേണ്ടി അന്വേഷണം ഊർ‌ജിതമാക്കി. വിന്‍റെ ജോലിസ്ഥലം ബംഗളൂരു ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വയനാട് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു.

ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തി. കുഞ്ഞിനെ ബത്തേരിയില്‍നിന്ന് പൊലീസ് സംഘം കണ്ടെത്തുമ്പോള്‍ കണ്ണുകള്‍ പാതി അടഞ്ഞുതുടങ്ങിയിരുന്നു.

ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. മണിക്കൂറുകളോളം പാല്‍ കുടിക്കാതിരുന്നതിനാല്‍ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി.

കുഞ്ഞിനെ സുരക്ഷിതമായി അമ്മയ്ക്ക് കൈമാറിയതിന്റെ ആശ്വസത്തിലാണ് കോഴിക്കോട് ചിങ്ങപുരം സ്വദേശിനിയായ രമ്യ. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ രമ്യ മറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നാലും ഒന്നും വയസുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.