57 എംപിമാരുടെ പിന്തുണ മാത്രം; ബോറിസ് ജോൺസൻ പിന്മാറി: സുനകിന് സാധ്യതയേറി

0
43

ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പിന്മാറി. 100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്നു 2 മണി വരെ സമയമുണ്ടെന്നിരിക്കെയാണ് ബോറിസ് ജോൺസന്റെ പിന്മാറ്റം. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോൺസന് ഉറപ്പാക്കാനായത്. ഇതോടെ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തിനും അതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകിന് സാധ്യതയേറി.

ഋഷി സുനക് 147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടർന്ന് ഇന്നലെ തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളിൽ ലിസ് ട്രസിനോടു തോറ്റ ജനസഭാ നേതാവ് പെനി മോർഡന്റ് മാത്രമാണ് ഋഷി സുനകിനെ കൂടാതെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അവരിലൊരാളെ പാർട്ടിയുടെ 1,70,000 അംഗങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ വെള്ളിയാഴ്ചയോടെ നേതാവായി തിരഞ്ഞെടുക്കും.

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്. ഈയിടെ രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ നേതൃമത്സരത്തിൽ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സുനക് പറഞ്ഞു. അതേസമയം, ഉടൻ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.