ടി-20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിൻ

0
82

ടി-20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യ കിരീടം നേടാനാണ് തൻ്റെ ആഗ്രഹമെന്നും പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഇന്ത്യക്കൊപ്പം സെമിയിലെത്തുമെന്നുമാണ് താൻ കരുതുന്നത് എന്നും സച്ചിൻ പറഞ്ഞു.

“ഇന്ത്യ ചാമ്പ്യന്മാരാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാവും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലേത്. അത് അവർക്ക് ഗുണം ചെയ്യും.”- സച്ചിൻ ടെലഗ്രാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘പിഎസ്എലിനായി എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ എന്താണ് ബിസിസിഐയുടെ പ്രശ്നം? ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം.’- അൻവർ പറഞ്ഞു.

ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.

“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.