ലോകം വീണ്ടും കൊറോണ ഭീതിയിലേക്ക്; ചൈനയിൽ കൂടുതൽ വകഭേദങ്ങൾ കണ്ടെത്തി

0
106

കൊറോണ വൈറസ് ബാധയില്‍ അടുത്തിടെയായി കുറവ് കാണുന്നുണ്ട് എങ്കിലും പകർച്ചവ്യാധി ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്തോട് പോരാടുകയാണ്. ഇന്ത്യയിൽ പുതിയ കൊറോണ കേസുകൾ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

2019 വർഷാവസാനമാണ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ( സാർസ് കോവ്2 ) മൂലമുണ്ടാകുന്ന രോഗം കണ്ടെത്തിയത്. ഇത് ഇതുവരെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുകയും നിരവധി പേര്‍ ഇപ്പോഴും ഈ വൈറസ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുകയുമാണ്.

ഈ വൈറസിനെ അവഗണിക്കാനോ നിസാരമായി കരുതാനോ ഉള്ള സമയമായില്ല എന്നാണ് അടുത്തിടെ ചൈനയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുകയും അതിന്‍റെ വ്യാപനം തീവ്രമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൈന വീണ്ടും ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

അടുത്തിടെ, ചൈനയില്‍ കണ്ടെത്തിയത് ഒമിക്രോണ്‍ ഉപ-വകഭേദങ്ങളായ bf.7, ba.5.1.7 എന്നിവയാണ്. ഈ വകഭേദങ്ങള്‍ ഏറെ മാരകവും വളരെ വേഗം പടരുന്നതുമാണ് എന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കണ്ടെത്തിയ ഈ പുതിയ വകഭേദം മുന്‍പ് കണ്ടെത്തിയ കൊറോണ വകഭേദങ്ങളെക്കാള്‍ കൂടുതല്‍ മാരകമാണ്. ഈ വകഭേദത്തിന് വ്യാപന ശേഷി വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്.

പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ ഉപ-വകഭേദങ്ങൾ bf.7, ba.5.1.7 എന്നിവ കോവിഡ് ഒമിക്രോണ്‍ വകഭേദമായ BA.5.2.1-ന്‍റെ ഒരു ഉപ-വംശം അല്ലെങ്കിൽ ഉപ-ഭേദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രാദേശിക ചൈനീസ് മധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് ഒക്‌ടോബർ മാസത്തില്‍ ചൈനയിലെ നിരവധി സ്ഥലങ്ങളില്‍ bf.7, ba.5.1.7 എന്നീ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന ( WHO) ഇതിനോടകം bf.7, ba.5.1.7 എന്നിവയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.