നരബലി: പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്തു

0
82

തിരുവല്ലയിൽ രണ്ടു സ്ത്രീകളെ ബലി നൽകിയതായുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണ്. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനു വേണ്ടിയാണ് രണ്ട് സ്ത്രീകളെ ദമ്പതികൾ ബലി നൽകിയത്. എറണാകുളം സ്വദേശികളായ രണ്ടു സ്ത്രീകളെയാണ് തിരുവല്ല സ്വദേശികളായ ദമ്പതികൾ ബലി നൽകിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീകളെ ഏജൻ്റ് ബലി നൽകുവാനായി ദമ്പതിമാരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇരുവരെയും തലയറുത്താണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.

തിരുവല്ലയിലെ ദമ്പതികൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടതിൽ ഒരാൾ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പൊന്നുരുളി സ്വദേശിനി പത്മയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവരെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്ത് കൊല്ലുകയായിരുന്നു. അതിനുശേഷം മൃതദേഹം പല കഷണങ്ങളാക്കി മാറ്റി. ഇവർക്ക് അമ്പതിനടുത്ത് പ്രായമുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർടിഒയും അടങ്ങുന്ന സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. ബലി നൽകപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഭഗവന്ദ്, ലെെല ദമ്പതിമാരാണ് സ്ത്രീകളെ ബലി നൽകിയത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സ്ത്രീകളെ ദമ്പതിമാർക്ക് എത്തിച്ചു നൽകിയ ഏജൻറ് ഷിഹാബ് റഷീദ് പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഏജൻ്റ് ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും തുടർന്ന് ദമ്പതിമാരുടെ അടുക്കൽ എത്തിക്കുകയും ആയിരുന്നു. സ്ത്രീ എന്ന നിലയിലാണ് ഏജൻ്റ് നരബലിക്ക് ഇരയായ സ്ത്രീകളെ പരിചയപ്പെട്ടതെന്നാണ് സൂചനകൾ.

ലോട്ടറി വിൽപ്പനക്കാരിയായ പത്മത്തെ സെപ്തംബർ 27നാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പ്രദേശത്ത് സമാനമായ മിസിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് ബലി നൽകിയ ദമ്പതിമാരിലെ ഭർത്താവായ വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്നും, ഇതിനായി നരബലി നടത്തണമെന്നും വൈദ്യനെ ഏജൻ്റ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എറണാകുളം കേന്ദ്രമായി ഉയർന്നുവന്ന രണ്ട് മിസ്സിംഗ് കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിലേക്ക് പോലീസിൻ്റെ ശ്രദ്ധയെത്തുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഏജൻ്റ് വഴിയാണ് സ്ത്രീകൾ ദമ്പതിമാരുടെ അടുക്കൽ എത്തിയത്. പെരുമ്പാവൂർ സ്വദേശി തന്നെയായ ഒരു ദിവ്യനാണ് സ്ത്രീകളെ ബലി നൽകി സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കുവാൻ ദമ്പതിമാരെ ഉപദേശിച്ചതെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീകൾക്ക് 50 വയസ്സിനടുത്ത പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. നരബലിക്കായി റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്.

രണ്ടു സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച അന്വേഷണമാണ് നരബലിയിലേക്ക് വിരൽ ചൂണ്ടിയത്. ഇരു സ്ത്രീകളെയും ഏജൻറ് വശീകരിച്ച് ദമ്പതിമാരുടെ അടുക്കൽ എത്തിക്കുകയും തുടർന്ന് നരബലി നടത്തുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ തലയറുത്താണ് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കഷണങ്ങളാക്കി മാറ്റുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു