കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

0
67

കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. എൻഐഎ, ഇഡി റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി ഉൾപ്പെടെ കടുത്ത വിമർശനം ഉന്നയിച്ച ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.

ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്. വിവിധ അക്രമങ്ങളിൽ ഏതാണ്ട് 150 ൽ അധികം പേർ അറസ്റ്റിലായിട്ടുണ്ട്. ഏതാണ്ട് 300 ൽ അധികം പേരെ കരുതൽ തടങ്കലിലാക്കിയതായും 57 കേസുകൾ എടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കണ്ണൂരിലാണ്. 28 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. അതുപോലെ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് കോട്ടയം ജില്ലയിലാണ്. ഇവിടെ 87 പേരോളം അറസ്റ്റിലായിട്ടുണ്ട്.

ഹർത്താൽ ദിനമായ ഇന്നലെ മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിച്ചിരുന്നു. 70 ൽ അധികം ബസുകൾ പ്രതിഷേധക്കാർ തകർത്തുവെന്നാണ് റിപ്പോർട്ട്. 51 ബസുകളുടെ ചില്ലുകൾ അക്രമികൾ പൂർണ്ണമായും തകർക്കുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കണ്ണൂർ വളപ്പട്ടണത്ത് കെഎസ്ആർടിസി സ്വഫ്റ്റ് ബസിന് നേരേയും കല്ലേറുണ്ടായി. കോട്ടയത്ത് നിന്നും വന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. മൊത്തത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ആർടിസിയ്ക്കുണ്ടായത്. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടാകുകയും ചെയ്തു. കൂടാതെ കല്യാശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി.ചാവക്കാട് ആംബുലിസിന് നേരെയും കല്ലെറിഞ്ഞു. കൂടാതെ കൊല്ലം പള്ളിമുക്കിൽ അക്രമികൾ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി.

ഹർത്താൽ ദിനമായ ഇന്നലെ കെഎസ്ആർടിസി 60% ഉം സർവ്വീസ് നടത്തിയിരുന്നു. അതായത് 2432 ബസുകൾ സംസ്ഥാനത്ത് മൊത്തം സർവ്വീസ് നടത്തിയെന്നാണ് വിവരം. മൊത്തം സർവ്വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിലും അറസ്റ്റിനുമെതിരായ പ്രാർതിഷേധമായിട്ടാണ് ഇന്നലെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഇതിനിടയിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി ഇഡി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒപ്പം 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പണം രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കലാപമുണ്ടാക്കാൻ എന്നിവയ്ക്ക് വേണ്ടിയാണ് സമാഹരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദേശത്തു നിന്നും എൻആർഐ അക്കൗണ്ടുകൾ വഴിയാണ് നാട്ടിലേക്ക് പണം സംഘടനാ നേതാക്കൾക്ക് നൽകിയതെന്ന റിപ്പോർട്ടും ഇഡി പുറത്തുവിട്ടിട്ടുണ്ട്. അതിനുള്ള തെളിവും ഇഡി വ്യക്തമാക്കുന്നുണ്ട്.