ഗുരുവായൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ കറങ്ങി യുവാവ്

0
42

ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച. ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ വിലസി യുവാവ്.പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ചാണ് യുവാവിന്റെ ഈ പ്രവൃത്തി. കണ്ടാണശ്ശേരി ആളൂർ പാറപറമ്ബിൽ പ്രണവാണ് ബൈക്കിലൂടെ ക്ഷേത്രനടപ്പുരയിലൂടെ കറങ്ങി നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട വ്യാപാരികളാണ് യുവാവിനെ പടിഞ്ഞാറേ നടപ്പന്തലിൽ വച്ച്‌ പിടികൂടിയത്.

കിഴക്കേനട സത്രം ഗേറ്റ് കടന്നാണ് യുവാവ് ക്ഷേത്രത്തിന് മുന്നിൽ എത്തിയത്. തുടർന്ന് ദീപസ്തംഭത്തിന് മുന്നിൽ അത്തപ്പൂക്കളമിട്ടതിന്റെ അടുത്ത് വച്ച്‌ വണ്ടി തിരിച്ച്‌ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുകൂടി തെക്കേ നടപ്പുരയിലെത്തി. അവിടെ നിന്നും പടിഞ്ഞാറേ നടപ്പുരയിലെത്തിയ ശേഷം ഇരുമ്ബുകമ്ബിയുടെ വിടവിലൂടെ പുറത്ത് കടക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് വ്യാപാരികൾ യുവാവിനെ പിടികൂടിയത്. പിന്നാലെ പോലീസും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും എത്തി ഇയാളെ പിടികൂടി ബൈക്ക് കസ്റ്റഡിയിൽ എടുത്തു.

ഗുരുവായൂർ ക്ഷേത്രനടയിൽ ഏത് സമയവും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥർ എങ്കിലും ഉണ്ടാകാറുണ്ട്. കൂടാതെ കിഴക്കേനടയിലെ സത്രം ഗേറ്റിൽ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസും ഉണ്ട്. ക്ഷേത്രത്തിന് മുന്നിലെ ഒന്നാമത്തെ നടപ്പുര ആരംഭിക്കുന്നിടത്തും, കല്യാണമണ്ഡപത്തിനടുത്തും ദീപസ്തംഭത്തിനു മുന്നിലും , തെക്കേ നടയിലും പടിഞ്ഞാറേ ഗോപുരനടയിലും എല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. മാത്രമല്ല, പോലീസ് കൺട്രോൾ മുറിയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാബിനും തൊട്ടടുത്തുണ്ട്. ഇവരുടെ എല്ലാം കണ്ണ് വെട്ടിച്ചാണ് യുവാവ് ബൈക്കുമായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്.