യുദ്ധത്തിൽ കൊല്ലപ്പെട്ട 541 ഉക്രൈൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ കീവിലേക്ക് മടക്കിയയച്ച്‌ റഷ്യ

0
105

യുദ്ധത്തിൽ കൊല്ലപ്പെട്ട 541 ഉക്രൈൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ ശനിയാഴ്ച ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച്‌ റഷ്യ . ഇതിൽ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളിൽ മരിച്ചുവീണ ഉക്രൈൻ പട്ടാളക്കാരുടെതാണ്.

ഫിബ്രവരി 26ന് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻറെ നിർദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്ന് പറയപ്പെടുന്നു. 541ൽ 428 പേരും മരിയുപോളിൽ മരിച്ചുവീണവരാണെന്ന് പ്രത്യേകസാഹചര്യങ്ങളിൽ കാണാതായതവരെ അന്വേഷിക്കുന്ന ഉക്രൈൻ കമ്മീഷണർ ഒലെഗ് കൊടെങ്കോ പറയുന്നു. അസൊവ്സ്റ്റാൾ ഉരുക്കുഫാക്ടറി സംരക്ഷിക്കാൻ ഉക്രൈന് വേണ്ടി നവനാസികളായ അസൊവ് പോരാളികൾ കടുത്ത പോരാട്ടം നടത്തിയിരുന്നു. ഇപ്പോൾ അയച്ച 541 മൃതദേഹങ്ങളിൽ 300 പേർ അസൊവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അസൊവ് പോരാളികളുടേതാണ്. 2014ൽ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെൻറ്. ഉക്രൈനിലെ റഷ്യൻ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികൾ എന്നറിയപ്പെടുന്ന ഫാസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുമ്ബോൾ ഉക്രൈനിലെ റഷ്യൻ വംശജരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നവനാസികളായ അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈൻ ആക്രമണത്തിൻറെ ലക്ഷ്യമെന്ന് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. അസൊവ് പോരാളികളുടെയുൾപ്പെടെ മൃതദേഹം തിരിച്ചയച്ചതിന് പിന്നിൽ തങ്ങൾ യുദ്ധലക്ഷ്യം കൈവരിച്ചുകഴിഞ്ഞു എന്ന ഓർമ്മപ്പെടുത്തൽ കൂടി റഷ്യ ഉദ്ദേശിക്കുന്നുണ്ടെന്ന് വേണം കരുതാൻ.

പുടിൻറെ അടുത്ത സുഹൃത്തും പുടിൻറെ തലച്ചോറായി പ്രവർത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടർ ‍ഡുഗിൻറെ മകൾ 29കാരി ഡാരിയ ഡുഗിനയെ റഷ്യയിൽ വെച്ച്‌ ഒരു സ്ഫോടനത്തിലൂടെ വധിച്ച ഉക്രൈനെതിരെ പ്രതികാരം ചെയ്യുമെന്ന് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങൾ കൂട്ടത്തോടെ മടക്കിയയച്ചത് ഈ പ്രതികാര നടപടിയുടെ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുൻപ് റഷ്യ കീഴടക്കിയ മരിയുപോൾ പുനർനിർമ്മിക്കാനുള്ള ഒരു മാസ്റ്റർ പദ്ധതി വ്ളാഡിമിർ പുടിൻ അംഗീകരിച്ചിരുന്നു. ഈ മാസ്റ്റർ വികസന പദ്ധതി ജൂലായ് 29ന് അവതരിപ്പിച്ചത് റഷ്യയുടെ ഉപപ്രധാനമന്ത്രി മരാട്ട് ഖുസ്നുല്ലിൻ ആണ്. ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയാൽ അടുത്ത മൂന്ന് വർഷത്തിൽ മരിയുപോൾ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഖുസ്നുല്ലിൻ പറഞ്ഞു.

ശനിയാഴ്ച റഷ്യ ഡോൺബാസ് മേഖലയിലെ ഡൊണെട്സ്കിൽ ഒരു ഉക്രൈൻ യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഒപ്പം ഖെർസോണിലെ അൻറൊനോവ്സ്കി പാലം തകർക്കുകയും ചെയ്തു. ഈ മേഖലയിൽ സമ്ബൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിൻറെ ഭാഗമാണ് കടുത്ത ആക്രമണം. കിഴക്കൻ ഉക്രൈൻ നഗരമായ ഖാർകീവിലും റഷ്യ ആധിപത്യത്തിന് ശ്രമിക്കുന്നുണ്ട്. യുദ്ധത്തിൻറെ ആരംഭഘട്ടത്തിൽ റഷ്യ ഇവിടെ ആക്രമണം നടത്തിയിരുന്നെങ്കിലും പിന്നീട് മെയ് മാസത്തിൽ ഈ പ്രദേശത്ത് നിന്നും പിൻവാങ്ങിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്.