ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിർദേശം നൽകി ലോകാരോഗ്യ സംഘടന

0
44

ലണ്ടനിലെ മലിനജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. ലണ്ടനിൽ മലിനജല സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ‘ടൈപ്പ് 2 വാക്‌സിൻ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി. ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങൾ പൂർത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിർദേശം.

വാക്‌സിനുകളിൽ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തിൽ നിന്ന് വേർതിരിച്ചത്. ലണ്ടനിൽ നിന്നും ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. അഞ്ച് വയസിൽ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്.