മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കൊവിഡ്; നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്

0
30

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉദ്ദവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഓൺലൈനിൽ യോഗം നടത്താനാണ് തീരുമാനം. മഹാരാഷ്ട്ര ഗവർണർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ഭാവിയെ കുറിച്ച് കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തൊറാട്ട് പ്രതികരിച്ചില്ല. അതിനിടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ (Maharashtra crisis) മഹാരാഷ്ര്ട നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നയിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ട്വിറ്ററിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ യോഗത്തിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ള ഒരു കോൺഗ്രസ് എംഎൽഎയെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
സംസ്ഥാന ടൂറിസം മന്ത്രിയെന്ന് ട്വിറ്ററിലെ വിശേഷണം ആദിത്യ താക്കറെ നീക്കിയത് വിമത നീക്കങ്ങളെ പ്രതിരോധിക്കാനാവാതെ ശിവസേന പരാജയപ്പെടുന്നതിന്റെ സൂചനയാണോയെന്ന് വിലയിരുത്തലുണ്ടായി. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി