അഫ്ഗാനിസ്ഥാനില്‍ ഭൂചലനം 250ലേറെ  പേര്‍ മരിച്ചതായി റിപ്പോർട്ട്

0
58

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍  ഭൂചലനത്തില്‍  250ലേറെ  പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിൽ 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലും ഭൂചനത്തിന്‍റെ തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ, പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.