താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് പല്ലവി

0
35

കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് സായ് പല്ലവി. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ പരാമർശം ശക്തമായ പ്രതിഷേധത്തിലേക്കും നിയമ നടപടികളിലേക്കും കടന്നതോടെയാണ് വീണ്ടും സമൂഹമാദ്ധ്യമം വഴി നടി രംഗത്തുവന്നിരിക്കുന്നത്.(saipallavis clarification after kashmir files remark controversy)
താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് ഫേസ്ബുക് ലൈവ് വിഡിയോയിൽ പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വിഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.
കശ്മീർ ഫയൽസ് കണ്ടതിന് ശേഷം അതിന്റെ സംവിധായകനുമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. സിനിമയിലെ ആളുകളുടെ അവസ്ഥ തന്നെ വല്ലാതെ അലട്ടി. വംശഹത്യയെന്നല്ല ചെറിയ പ്രശ്‌നങ്ങൾ പോലും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. കൊറോണ കാലത്ത് നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായി. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. അത് മതത്തിന്റെ പേരിൽ ആയാലും തെറ്റാണെന്നും സായ് പല്ലവി വ്യക്തമാക്കി.
ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയ്ക്ക് എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരിക്കുമ്പോള്‍ ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. എന്താണ് ഞാൻ പറഞ്ഞതെന്ന് മനസ്സിലാക്കാതെ. ആ അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായവരും സൈറ്റുകളും ചെറിയ വിഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി- സായ് പല്ലവി പറഞ്ഞു.