നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

0
43

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നല്‍കിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്. ഈ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
കാവ്യാ മാധവന് കേസില്‍ പങ്കുള്ളതായി ടി.എന്‍. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാന്‍ ഇടയായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറില്‍ സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.