റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിദേശ സന്ദര്‍ശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസര്‍ജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്

0
51

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിദേശ സന്ദര്‍ശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസര്‍ജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്.
വിദേശ സന്ദര്‍ശന വേളയില്‍ പുടിന്റെ വിസര്‍ജ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടിയിലാക്കുകയും റഷ്യയിലേക്ക് കൊടുത്തുവിടുകയുമാണ് പതിവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിനായി പുടിന്‍ ഒരു പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. പുടിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. കൂടാതെ വിസര്‍ജ്യം പരിശോധിച്ച്‌ പുടിന്റെ ഡിഎന്‍എ കണ്ടെത്താനുള്ള ശ്രമവും ഇതിലൂടെ തടയപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് പരോക്ഷമായ പല തെളിവുകളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത് 2019-ലാണ്. പുടിന്റെ സൗദി സന്ദര്‍ശനവേളയിലായിരുന്നു ഇത്. ഇതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും വിസര്‍ജ്യം ശേഖരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥനുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഈ ദൗത്യം നിര്‍വഹിക്കുന്നതിനായി ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസ് ഏജന്റുമാരെയാണ് പുടിന്‍ നിയമിക്കുന്നത്.

പുടിന്‍ അസുഖബാധിതനാണെന്നും അര്‍ബുദസമാനമായ രോഗത്തെ അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ടെന്നുമുള്ള ചില വിവരങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും പുറത്തുവിട്ടിരുന്നു. പുടിന് ഉദരസംബന്ധമായ കാന്‍സര്‍ ഉണ്ടെന്നാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ സ്വാധീനം ചെലുത്തുന്ന വ്യക്തികളില്‍ ഒരാളാണെന്നിരിക്കെയും നിരവധി ശത്രുക്കള്‍ ഉണ്ടെന്നിരിക്കെയും പുടിന്റെ നീക്കങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനിലയും നിര്‍ണായകമാണ്. അതുകൊണ്ടാണ് വിസര്‍ജ്യം പോലും ശ്രദ്ധയോടെ ഉപേക്ഷിക്കുന്നത്.